അന്‍വര്‍ എം.എല്‍.എ 50ലക്ഷം തട്ടിയ കേസില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി

Breaking Crime Keralam News Politics

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എയായ പി.വി.അന്‍വര്‍ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷര്‍
തട്ടിപ്പ് കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതിയുടെ നിര്‍ദ്ദേശം. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലപ്പുറം പാര്‍ട്ടര്‍കടവ് സ്വദേശിയായ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ പി.വി അന്‍വര്‍ എം.എല്‍.എ തട്ടിയെടുത്തെന്ന കേസന്വേഷണമാണ് അട്ടിമറിച്ചെന്ന പരാതിയില്‍ ഈമസം അഞ്ചിന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. രശ്മി ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യുകയോ ക്രഷര്‍ സംബന്ധമായ രേഖകള്‍ കണ്ടെടുക്കുകയോ ചെയ്യാതെ വ്യാജരേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ മലപ്പുറം നടുത്തൊടി സ്വദേശി സലീമാണ് കോടതിയെ സമീപിച്ചത്.!

കര്‍ണാടയിലെ ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലെ മാലോടത്ത് കരായ എന്ന സ്ഥലത്ത് കെ.ഇ സ്റ്റോണ്‍സ് ആന്റ് ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തത്. തട്ടിപ്പു സംബന്ധിച്ച് സലീം അന്നത്തെ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. നടപടിയില്ലാതായതോടെ മഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് 2017ല്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജീസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിനെ തുടര്‍ന്ന് ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ മഞ്ചേരി പോലീസ് ചുമത്തിയത്. എന്നാല്‍ തട്ടിപ്പുകേസ് സിവില്‍കേസാക്കി മാറ്റാനും പോലീസ് ശ്രമം നടത്തി. ഇതോടെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എം.എല്‍.എ പ്രതിയായ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബര്‍ 13 -നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു സംസ്ഥാന പോലീസ് മേധാവി 2018 നവംബര്‍ 14 -നു അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി യെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ റിവ്യൂ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ 05 -12 -18 -നു വീണ്ടും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവു വന്ന് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അന്‍വറിനെം അറസ്റ്റു ചെയ്യാനോ ക്രഷര്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുക്കാനോ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. ദുബായില്‍ പെട്രോളിയം എന്‍ജിനീയറായ സലീം ആറു തവണയാണ് നാട്ടിലെത്തി അന്വേഷണസംഘത്തിന് മൊഴി നല്‍കുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തത്. പ്രതിയായ പി.വി അന്‍വര്‍ വിദേശത്തായതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയും നേരത്തെ വിവാദമായിരുന്നു.

എം.എല്‍.എയുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിനു വഴങ്ങി കര്‍ണാടയില്‍ വ്യാജ രേഖകള്‍ ചമച്ച് ക്രൈം ബ്രാഞ്ച് കേസന്വേഷണം അട്ടിമറിക്കുന്ന ആശങ്ക ഉയര്‍ന്നതോടെയാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സലീം കോടതിയെ സമീപിച്ചത്.