മലപ്പുറത്തു നടന്ന പോക്സോ കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും

Crime Local News

മലപ്പുറം: മലപ്പുറത്തുവെച്ചു ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ ഒഡീഷ സ്വദേശിക്ക് 27 വര്‍ഷം കഠിനതടവും പിഴയും.
2021 ജൂണ്‍ മാസത്തില്‍ ഒരു ദിവസം കൊടക്കാട് ക്വാര്‍ട്ടേഴ്‌സില്‍ മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞ് വരുന്ന കന്നഡ സ്വദേശിയായ 7 വയസ്സുള്ള പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിന്നും സമീപത്ത് താമസിക്കുന്ന ഒഡീഷ സ്വദേശിയായ പ്രതി എടുത്തു കൊണ്ടു പോയി പ്രതി താമസിക്കുന്ന മുറിയില്‍ വെച്ച് കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും കുട്ടിയുടെ വയറ്റത്തും തുടയിലും അടിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണു കോടതി ശിക്ഷ വിധിച്ചത്. പ്രതിയായ ഒഡീഷ സ്വദേശിയായ ഹേമദാര്‍ ചലാന (26) യെ 27 വര്‍ഷം കഠിന തടവിനും 1,10,000/ രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷിച്ചു


പിഴ അടച്ചില്ലെങ്കില്‍ 14 മാസം കഠിന തടവിനും വിധിച്ചു.പ്രതി പിഴ അടയ്ക്കുന്ന പക്ഷം 100000/ രൂപ അതിജീവിതയ്ക്ക് നല്‍കാനും വിധിയായി.
പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെതന്നെ വിചാരണ നടത്തണമെന്ന പോലീസിന്റെ അപേക്ഷ പ്രകാരം വിചാരണ നടത്തിയ ഈ കേസ്സില്‍ ബഹുഃ തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്‍ ദിനേശ് ആണ് ശിക്ഷ വിധിച്ചത്.


പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഹണി.കെ.ദാസ്, താനൂര്‍ ഡി വൈ എസ് പി ആയിരുന്ന എം ഐ ഷാജി എന്നിവരായിരുന്നു അന്വേഷണോദ്യാഗസ്ഥര്‍.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍മാരായ അഡ്വ: ആയിഷ പി ജമാല്‍, അഡ്വ:. അശ്വിനി കുമാര്‍ എന്നിവര്‍ ഹാജരായി, തിരൂര്‍ പോലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എന്‍. പി സീമ പ്രോസീക്യൂഷനെ സഹായിച്ചു.
പ്രതിയെ മലമ്പുഴ ജില്ലാ ജയില്‍ മുഖാന്തിരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും