പ്രീഡ്രിഗ്രിക്കാരനായ വ്യാജ ഡോക്ടര്‍ രോഗികളെപരിശോധിച്ചിരുന്നത് പ്രതിയുടെ പേരിന് സമാന രീതിയിലുള്ള മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ഉപയോഗിച്ച്.ഇ.സി.ജി അടക്കമുള്ള ചികിത്സാ രീതികള്‍ നടത്തിയത്പുസ്തകങ്ങള്‍ വായിച്ചും ഇന്റര്‍നെറ്റില്‍ പരിശോധിച്ചും.ഒരു ദിവസം പരിശോധിച്ചിരുന്നത് 40ഓളം രോഗികളെ

Local News

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ അറസ്റ്റിലായ പ്രീഡ്രിഗ്രിക്കാരനായ വ്യാജ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നത് പ്രതിയുടെ പേരിന് സമാന രീതിയിലുള്ള മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച്. ഇ.സി.ജി അടക്കമുള്ള ചികിത്സാ രീതികള്‍ നടത്തിയത്
പുസ്തകങ്ങള്‍ വായിച്ചും ഇന്റര്‍നെറ്റില്‍ പരിശോധിച്ചും . വഴിക്കടവ് നാരോക്കാവിലെ അല്‍മാസ് ഹോസ്പിറ്റലിലെ വ്യാജ ഡോക്ടറും, ഹോസ്പിറ്റല്‍ ഉടമയും മാനേജറും ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി നാരോക്കാവിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ഡോക്ടറെന്ന വ്യാജേന പ്രാക്ടീസ് ചെയ്തു വന്നിരുന്ന നോര്‍ത്ത് പറവൂര്‍ മാവിന്‍ ചുവട് സ്വദേശി വെണ്‍മലശ്ശേരി രതീഷിനേയും(41), ഇയാള്‍ വ്യാജഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും ചികിത്സിക്കാനായി സൗകര്യം ചെയ്തു കൊടുത്ത ഹോസ്പിറ്റല്‍ ഉടമ കാളികാവ് ഐലാശ്ശേരി സ്വദേശി ഇട്ടേപ്പാടന്‍ മുഹമ്മദ് ഷാഫി(36), മാനേജര്‍ പാണ്ടിക്കാട് സ്വദേശി കിണറ്റിങ്ങല്‍ സിദ്ദീഖ് സമീര്‍(30) എന്നിവരെയാണ് വഴിക്കടവ് എസ്.എച്ച്.ഒ മനോജ് പറയട്ടയ അറസ്റ്റു ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു.കെ.അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം വഴിക്കടവ് പോലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്ന് അതീവ രഹസ്യമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. പോലീസ് പരിശോധനക്കെത്തിയ സമയം ഇയാള്‍ രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പ്രീഡിഗ്രി മാത്രം യോഗ്യതയുള്ള പ്രതിക്ക് കുറച്ചു കാലം എറണാംകുളത്ത് മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്ത പരിചയം മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. പ്രതിയുടെ പേരിന് സമാന രീതിയിലുള്ള മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പു നടത്തി വന്നിരുന്നത്. ഇ.സി.ജി അടക്കമുള്ള ചികിത്സാ രീതികള്‍ ഇയാള്‍ പുസ്തകങ്ങള്‍ വായിച്ചും ഇന്റര്‍നെറ്റില്‍ പരിശോധിച്ചുമാണ് മനസ്സിലാക്കിയിരുന്നത് . മേഖലയില്‍ മറ്റു പ്രധാന ഹോസ്പിറ്റലുകളില്ലാത്തതിനാല്‍ സാധാരണക്കാരടക്കം നിരവധി ആളുകളാണ് നിത്യേന ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയിരുന്നത്. രതീഷ് യഥാര്‍ത്ഥ ഡോക്ടറല്ല എന്ന കാര്യം ഹോസ്പിറ്റല്‍ ഉടമയായ ഷാഫിയും മാനേജര്‍ സമീറും മനസ്സിലാക്കിയിരുന്നു.

ഇതോടെ ഇവിടെ നിന്നും പോകാന്‍ ശ്രമിച്ച രതീഷിനെ ഷാഫി ഭീഷണിപ്പെടുത്തി ഈ ഹോസ്പിറ്റലില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഷാഫി രതീഷിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. രതീഷ് മറ്റെവിടെയെങ്കിലും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിച്ചു വരുന്നുണ്ട്. പോലീസ് പരിശോധന നടത്തിയ ഇന്നലെ മാത്രം ഇയാള്‍ 37 രോഗികളെ പരിശോധിച്ചിരുന്നു. ഇത്തരത്തില്‍ ഒരു ദിവസം 40ഓളം രോഗികളെ ഇയാള്‍ പരിശോധിക്കാറുണ്ടായിരുന്നു.

മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അമീന്‍ ഫൈസലിന്റെ സാന്നിദ്ധ്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഫാര്‍മസിസ്റ്റ് അടക്കമുള്ള മതിയായ അടിസ്ഥാന സൗകര്യമില്ലാതെയാണ് ഹോസ്പിറ്റല്‍ നടത്തിവന്നിരുന്നത്.
എസ് .ഐ വേണു.ഒ.കെ, എ.എസ്.ഐ മനോജ്, സി പി ഒ മാരായ വിനീഷ്, ഹരിപ്രസാദ്, ജിതിന്‍, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍. എന്‍.പി അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ വ്യാജ ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നുവെന്ന വിവരം അറിഞ്ഞതോടെ നിരവധി പേരാണ് ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടിയത്. രതീഷിനെ പുറത്തിറക്കിയതോടെ നാട്ടുകാര്‍ കൂക്കിയും ചീത്ത വിളിക്കുകയും ചെയ്തു. ആശുപത്രിയുടെ ഉടമ ഷാഫി ഐലാശ്ശേരി, മാനേജര്‍ പാണ്ടിക്കാട് സ്വദേശി ഷമീര്‍ എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്.