കടുത്തുരുത്തി : വീട്ടിലേക്ക് കടത്താതെ മൂര്‍ഖനുമായി പോരാടിയ നാല് പോമറേനിയന്‍ നായകളില്‍ പാമ്പിന്റെ കടിയേറ്റ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പാമ്പിന്റെ വാലുകൊണ്ടുള്ള അടിയേറ്റ് മറ്റൊരു നായയുടെ കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കടുത്തുരുത്തി മുട്ടുചിറ കുന്നശ്ശേരിക്കാവിനു സമീപം പന്തീരുപറയില്‍ പി.വി.ജോര്‍ജിന്റെ വീട്ടിലെ മൂന്ന് വളര്‍ത്തുനായ്ക്കൾക്കാണ് ദാരുണാന്ത്യം.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണു സംഭവം നടന്നത്. വലിയ മൂര്‍ഖന്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിക്കവെ നായകള്‍ തടയുകയായിരുന്നു. മൂര്‍ഖന്‍ പത്തി വിടര്‍ത്തി ഇഴഞ്ഞുവരുന്നതു കണ്ട് നായ്ക്കള്‍ മൂര്‍ഖനുമായി ഏറ്റുമുട്ടുകയും മൂര്‍ഖന്‍ മുറ്റത്തെ വിറകിനടിയില്‍ ഒളിക്കുകയും ചെയ്തു. ബഹളം കേട്ട് ജോര്‍ജും മക്കളും മുറ്റത്ത് ഇറങ്ങിയെങ്കിലും നായ്ക്കള്‍ വീട്ടുകാരെ പാമ്പിന്റെ അരികിലേക്ക് വരാന്‍ സമ്മതിക്കാതെ വിറകിനടിയില്‍ കയറി പാമ്പിനെ പുറത്തെടുത്ത് കടിക്കുകയായിരുന്നു. പാമ്പ് മുറ്റത്തേക്കു പാഞ്ഞതോടെ നായ്ക്കള്‍ കൂട്ടത്തോടെ പിന്തുടര്ന്ന് പാമ്പിനെ കടിച്ചു കുടഞ്ഞെങ്കിലും 3 നായ്ക്കള്‍ക്കു മൂര്‍ഖന്റെ കടിയേൽക്കുകയും നായ്ക്കള്‍ താമസിയാതെ ചത്തുവീഴുകയുമായിരുന്നു.