നെയ്യാറ്റിന്‍കര: യൂട്യൂബ് ചാനലിൽ മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാൽ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ കമ്പ്യൂട്ടർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു യുവാവിനെയും കുടുംബത്തെയും ചിലര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഇയാള്‍ വാര്‍ത്ത അവതരിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞയാഴ്ച വഴിമുക്ക് സ്വദേശി നിസാമിനേയും കുടുംബത്തെയും ചിലർ ആക്രമിച്ചിരുന്നു. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. സംഭവത്തെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴി ബാദുഷ ജമാല്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതികള്‍ പ്രത്യേക മതവിഭാഗക്കാരായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഇയാള്‍ ചാനലിൽ ആരോപിച്ചിരുന്നു.