തൊടുപുഴ: ഇടുക്കിയിൽ അന്ധവിദ്യാര്‍ത്ഥിയെ ലൈംഗീകമായി ചൂഷണം ചെയ്ത സ്കൂൾ വാച്ചര്‍ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി രാജേഷാണ് പോലീസിന്റെ പിടിയിലായത്.
രണ്ടു വര്ഷം മുന്നെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താംക്ലാസുകാരിയായ പെൺകുട്ടിയെ സ്കൂൾ വാച്ചറായ രാജേഷ് ബസിൽ വച്ചും ഹോസ്റ്റലിൽ വച്ചും ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെ പെണ്‍കുട്ടി സുഹൃത്തിനോട് ഇക്കാര്യം തുറന്നു പറയുകയും സുഹൃത്ത് അറിയിച്ചതു പ്രകാരം പൊലീസെത്തി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയുമായിരുന്നു.
എന്നാൽ സംഭവം ഒതുക്കി തീര്‍ക്കാൻ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പാളും ശ്രമിച്ചതോടെ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംഘടന ഡിജിപിക്ക് പരാതി നൽകുകയും ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞാര്‍ പൊലീസ് അന്വേഷണം നടത്തുകയും രാജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സായിരുന്നതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.