തിരൂര്‍ സീനത്ത് ലെതര്‍ പ്ലാനറ്റിലെ കവര്‍ച്ച; പ്രതി മുന്‍ ജീവനക്കാരന്‍. കവര്‍ച്ചാപണം ഒളിപ്പിച്ചത് അടുക്കളയില്‍.

Local News

മലപ്പുറം : തിരൂര്‍ പൂങ്ങോട്ടുകുളത്തെ സീനത്ത് ലെതര്‍ പ്ലാനറ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു കവര്‍ച്ചയുണ്ടായത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഷോപ്പ് പൂട്ടിപ്പോയ ജീവനക്കാര്‍ വെള്ളിയാഴ്ച ഷോപ്പ് തുറന്നപ്പോഴാണ് കവര്‍ച്ചാ വിവരം അറിയന്നത്. ഓഫിസ് മുറിയുടെ ഗ്ലാസ് തകര്‍ക്കപ്പെട്ടത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച മനസിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓഫിസ് മുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണവും സെയില്‍സ് കൗണ്ടറിലെ ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായെന്ന് കണ്ടെത്തി. ഓഫിസ് മുറിയിലുണ്ടായിരുന്ന സി.സിടി.വിയുടെ ഡി.വി.ആര്‍ ഉള്‍പ്പടെയുള്ളവയും കവര്‍ന്നിരുന്നു. കേസില്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് കവര്‍ച്ച നടത്തിയത് മുന്‍ ജീവനക്കാരന്‍ കോലൂപാലം സ്വദേശി കുറ്റിക്കാട്ടില്‍ നിസാമുദ്ധീനാണെന്ന് പൊലീസ് കണ്ടെത്തിയത്. സീനത്ത് ലെതര്‍ പ്ലാനറ്റിനു സമീപത്തെ ഷോപ്പിന്റെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്. രൂപ സാദൃശ്യത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിസാമുദ്ധീന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ സീനത്ത് ലെതര്‍പ്ലാനറ്റിലെത്തിയ നിസാമുദ്ധീന്‍ കവര്‍ച്ചക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു പോകുകയും കവര്‍ച്ചാപണം വീട്ടില്‍ ഒളിപ്പിച്ച ശേഷം നാട്ടില്‍ തുടരുകയുമായിരുന്നു. ഇതിനിടെയാണ് പൊലീസ് പിടിയിലായത്. സീനത്തില്‍ നിന്ന് കവര്‍ന്ന 904810 രൂപ വീടിന്റെ അടുക്കളയിലെ റാക്കിന് മുകളിലാണ് ഒളിപ്പിച്ചിരുന്നത്. പണം പൊലീസ് കണ്ടെടുത്തു. സി.സി.ടി.വി ഡി.വി.ആര്‍ മാങ്ങാട്ടിരി പുഴയില്‍ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. ഡി.വി.ആറിനായി പൊലീസ് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ കെ പ്രദീപ്കുമാര്‍, സി.പി.ഒ ഷിജിത്ത്, ഉണ്ണിക്കുട്ടന്‍, ഹിരണ്‍ എന്നിവരടങ്ങുന്ന സംഘമാണ് കവര്‍ച്ച് നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പൂട്ടി പൊലീസിന്റെ അഭിമാനമായത്. ഇന്നലെ രാത്രി തന്നെ നിസാമുദ്ധീനെ സീനത്ത് ലെതര്‍ പ്ലാനറ്റിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇന്നു രാവിലെ മെഡിക്കല്‍ പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി. മൂന്നരയോടെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.