സ്വകാര്യ ഹോട്ടലില്‍ നിന്നും കഞ്ചാവും എം.ഡി.എം.എയുമായി എട്ടു പേര്‍ വാഴക്കാട് പോലീസിന്റെ പിടിയില്‍;

News

മലപ്പുറം: അഴിഞ്ഞിലത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നും കഞ്ചാവും എം.ഡി.എം.എയുമായി എട്ടുപേരെ വാഴക്കാട് പോലീസ് പിടികൂടി. മലപ്പുറം എസ്പി സുജിത്ത് ദാസനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എ എസ് പി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം സ്വകാര്യ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് എട്ടംഗ സംഘത്തെ വാഴക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. കഞ്ചാവും നിരോധിത ലഹരിയായ എംഡി എം എയും ഇവരില്‍ നിന്ന് പിടികൂടി.പ്രതികളായ കന്നേക്കാവില്‍ മുഹമ്മദ് റംഷാദ്, കുമ്മിണിപ്പറമ്പ് ബുഷ്‌റാമന്‍സില്‍ മുഹമ്മദ് ഷിബിലി, കുന്നുംപുറം എ ആര്‍ നഗര്‍ സി മുസ്തഫ, തിരൂര്‍ കോടാണിയില്‍ ഷാഹിന്‍ ഷറഫ്, ചേളാരി മേലെ പൊന്നിശ്ശേരിയില്‍ അബ്ദുറഹിമാന്‍, കിഴിശ്ശേരി നവാസ് മന്‍സില്‍ മുഹമ്മദ് ഫായിസ്, കൊടുങ്ങല്ലൂര്‍ ചക്കപ്പഞ്ചാലില്‍ മുഹമ്മദ് ഷഹഷാദ്, പുളിക്കല്‍ കാവില്‍പ്പടി വലിയപറമ്പില്‍ ശുഹൈബ് എന്നിവരെയാണ് വാഴക്കാട് പോലീസ് പിടികൂടിയത്. ഇവരെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അതേ സമയം സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പക്കല്‍ നിന്നും ഒന്നേക്കാല്‍ കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൊന്നാനി സ്വദേശി കല്ലൂക്കാരന്റെ വീട്ടില്‍ ശിഹാബിനെ(34) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്‍പതാം തീയ്യതി വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിയോടെ എടപ്പാള്‍ ജംഗ്ഷനിലെ പൊന്നാനി റോഡിലാണ് സംഭവം.കഞ്ചാവുമായി സ്‌കൂട്ടറില്‍ എത്തിയ യുവാവ് പോലീസിനെ കണ്ടതോടെ അമിത വേഗതയില്‍ ഓടിച്ചതോടെ സ്‌കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാള്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.എസ്.ഐ രാജേന്ദ്രന്‍,എ.എസ്.ഐ ഉഷ,ഷിജു,മുകേഷ്,ഷബീല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.