മലാശയത്തില്‍ അരക്കോടിയിലധികം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം പട്ടര്‍കടവ് സ്വദേശി കരിപ്പൂരില്‍ പോലീസ് പിടിയില്‍

News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ഒരു കിലോയിലധികം വരുന്ന സ്വര്‍ണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പരാജയപ്പെടുത്തിയത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീര്‍ (48) ആണ് സ്വര്‍ണ്ണകടത്തിന് പിടിയിലായത്. ശരീരത്തിനകത്ത് കാപ്‌സ്യൂള്‍ രൂപത്തില്‍ 1.012 കി. ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

സെപ്റ്റംബര്‍ 22ന്് വൈകുന്നേരം ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് (എസ്.ജി140) മുഹമ്മദ് ബഷീര്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം രാത്രി 8 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ബഷീര്‍ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ചാണ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസിനന് ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ബഷീര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് ബഷീറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്സ്റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.ബഷീറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 60-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.