തൃശൂർ : മകന്‍റെ മോഷണം പോയ സെക്കന്റ് ഹാൻഡ് സൈക്കിള്‍ തിരികെ കിട്ടാനുള്ള പിതാവിന്‍റെ ശ്രമം വൈറലാവുന്നു. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പിലെ എട്ടുമന ചിറക്കുറിയിലെ പെയിന്‍റിംഗ് തൊഴിലാളിയായ സൈഫുദീന്‍റെ മകന്‍റെ സൈക്കിളാണ് ശനിയാഴ്ച മോഷണം പോയത്.
കരുവന്നൂര്‍ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നാണ് സൈക്കിള്‍ കാണാതായത്. ഒന്നരകിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്ക് പോകാന്‍ സൈഫുദീന്‍റെ മകന്‍റെ ആശ്രയമായിരുന്നു ബന്ധു സമ്മാനിച്ച ഈ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍. പത്താം ക്ലാസിൽ പഠിക്കുന്ന സൈഫുദീന്റെ മകന്റെ സ്കൂള്‍ യാത്ര പരുങ്ങലിലായതോടെയാണ് അറ്റകൈ നടപടിയുമായി സൈഫുദീന്‍ എത്തിയത്. മകന്‍റെ സങ്കടവും ബുദ്ധിമുട്ടും വിശദമാക്കി സൈക്കിള്‍ മോഷണം പോയ സ്ഥലത്ത് പോസ്റ്റര്‍ പതിച്ചിരിക്കുകയാണ് ഈ പിതാവ്. ഈ പോസ്റ്റര്‍ കണ്ടെങ്കിലും മോഷ്ടാവിന്‍റെ മനസ് മാറി സൈക്കിള്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.