കൊച്ചി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസ്; സാധ്യമായ ഡി.എൻ.എ സാമ്പിളുകൾ പരിശോധിക്കുമെന്ന് പോലീസ്

Crime Local News

കൊച്ചി : ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസിൽ സാധ്യമായ ഡി എൻ എ സാമ്പിളുകൾ പരിശോധിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. തെളിവുകൾ വീണ്ടെടുക്കുന്നതിനായി പോലീസ് ഫോറൻസിക് വിദഗ്‌ധരുടെ പിന്തുണ തേടിയിട്ടുണ്ട്. പ്രതിയുടെ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. കേസിൽ ഇരയായ യുവതികളുടെ മെഡിക്കൽ പരിശോധന പൂർത്തിയായിട്ടുണ്ട്. മജിസ്‌ട്രേറ്റ് മുൻപാകെ യുവതികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

ടാറ്റൂ പീഡനക്കേസിലെ പ്രതിയായ സുജീഷിനെതിരെ അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് കണ്ടെത്തൽ. ഇന്നലെ പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.