സദാചാര ഗുണ്ടകളുടെ ആക്രമണം; മലപ്പുറത്ത് അധ്യാപകൻ തൂങ്ങി മരിച്ചു

Crime Keralam News

മലപ്പുറം: സുഹൃത്തായ സ്ത്രീയുമായി വാട്ടസ്ആപ് സന്ദേശങ്ങൾ അയച്ചതിന് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകൻ തൂങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ വലിയോറയിലെ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയമാണ് തൂങ്ങി മരിച്ചത്. അധ്യാപനത്തിനു പുറമെ ചിത്രകാരനും സിനിമയിലെയും മറ്റു സാംസ്കാരിക മേഖലകളിലെയും പ്രവർത്തകനുമായിരുന്നു സുരേഷ്.

സുരേഷിന്‍റെ സുഹൃത്തായിരുന്ന സ്ത്രീയുമായി വാട്ട്സാപ്പിൽ ചാറ്റ് ചെയ്തതിനാണ് ഒരു സംഘം ആളുകൾ സുരേഷിനെ ആക്രമിച്ചത്. രണ്ടു ദിവസം മുൻപ് സുരേഷിന്റെ വീട്ടിൽ കയറി വന്ന സംഘം അമ്മയുടെയും മക്കളുടെയും മുന്നിൽ വെച്ച് സുരേഷിനെ ആക്രമിക്കുകയും അസഭ്യമായ ഭാഷയിൽ ചീത്തപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്ന് രാവിലെയാണ് സുരേഷിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സ്വന്തം കുടുംബത്തിന് മുന്നിൽ അപമാനിതനായ വിഷമത്തിലായിരുന്നു സുരേഷെന്ന് സുഹൃത്തുക്കളടക്കമുള്ളവർ പറയുന്നുണ്ട്.

മലപ്പുറം ജില്ലയിലെ സാംസ്കാരിക കൂട്ടായ്മയായ ‘രശ്മി’യുടെ സജീവ പ്രവർത്തകനായിരുന്നു സുരേഷ്. ഉണ്ണികൃഷ്ണൻ ആവളയുടെ ഉടലാഴം എന്ന ചിത്രത്തിൽ കലാസംവിധായകനാവും ചെയ്തിട്ടുണ്ട്. സുരേഷിന്റെ മരണത്തിൽ നിരവധിയാളുകൾ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിക്കുന്നുണ്ട്. മരണത്തിൽ പൊലീസ് കേസെടുക്കും.