പാലോട് വീട്ടമ്മ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം ; ഫോണ്‍ വിളിയെ ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന

Crime Local News

തിരുവനന്തപുരം : പാലോട് വീട്ടമ്മ പ്രവാസിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ ചുരുളഴിയുന്നു. പത്ത് ദിവസം മുന്‍പ് വിദേശത്ത് നിന്ന് മടങ്ങി എത്തിയ മുപ്പത്തിയേഴുകാരനായ ഷിജുവാണ് ശിവരാത്രി ദിവസം ഭാര്യയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. നിരന്തരമായുള്ള ഷിജുവിന്‍റെ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

കൊലപാതകം നടന്ന ദിവസം ഷിജുവിന്‍റെ ഫോണ്‍ ഒളിപ്പിച്ച് വച്ചിരുന്നുവെന്ന് സൗമ്യ വെളിപ്പെടുത്തി. വൈകുന്നേരം ക്ഷേത്രത്തില്‍ പോയപ്പോള്‍ ഭര്‍ത്താവിന്‍റെ ഫോണും കൊണ്ടുപോയെങ്കിലും ഷിജു ക്ഷേത്രത്തിലെത്തി ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ ഷിജുവിന് മറ്റേതോ സ്ത്രീയുമായി ബന്ധമുണ്ടെന്നുറപ്പിച്ച സൗമ്യ പിന്നാലെ വീട്ടിലെത്തിയപ്പോൾ കാണുന്നത് വീട്ടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിനെയായിരുന്നു. ആരാണ് ഫോണിലെന്ന സൗമ്യയുടെ ചോദ്യത്തിന് ഷിജു മറുപടി നല്‍ക്കാത്തത് സൌമ്യയെ പ്രകോപിതയാക്കുകയും ഭര്‍ത്താവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചിരുന്നു.

തിരിച്ച് ഉത്സവ സ്ഥലത്ത് എത്തിയ സൌമ്യ തന്നെയാണ് ആക്രമണ വിവരം ബന്ധുക്കളെ അറിയിച്ചത്. ഷിജു സൌമ്യ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ്.