റഷ്യ : ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു. ഒരുമാസം കൊണ്ട് 22 ഡോളറാണ് കൂടിയത്. ബ്രെൻഡ് 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ല്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയിരിക്കുകയാണ്. റഷ്യ-യുക്രൈൻ പ്രതിസന്ധിയാണ് ക്രൂഡ്ഓയിൽ വിലയുടെ വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ ഊര്‍ജ ഉത്പാദന രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് മേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ഉപരോധം മൂലമാണ് ഓയില്‍ വില വർധിക്കാൻ കാരണമായത്. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി നിരോധിക്കുകയാണെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിട്ടുണ്ട്. പല പാശ്ചാത്യരാജ്യങ്ങളും റഷ്യക്കെതിരായി ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും രാജ്യത്ത് നിന്ന് ക്രൂഡ് ഓയില്‍, വാതക കയറ്റുമതി ഇപ്പോഴും തുടരുന്നുണ്ട്.