ബൈക്ക് കുഴിയില്‍ വീണ് മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് 22 മണിക്കൂറിന് ശേഷം

Local News

പൊയിനാച്ചി : ബൈക്ക് കുഴിയില്‍ വീണ് മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് 22 മണിക്കൂറിന് ശേഷം. മുള്ളേരിയ പെരിയഡുക്കയിലെ കെ വിജേഷിനെയാണ് കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട തിരിച്ചലിന് ശേഷം കണ്ടെത്തിയത്. ഇരുപത് വയസ്സുള്ള വിജേഷ് കാഞ്ഞാങ്ങാട് ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായിരുന്നു.

ചട്ടഞ്ചാല്‍ കളനാട് റോഡിലെ കുളിക്കുന്നിലാണ് സംഭവം. ഞായറാഴ്ച അര്‍ധരാത്രി തൃക്കണ്ണാട്ട് ആറാട്ട് ഉത്സവത്തിന് പോയ വിജേഷും കൂട്ടുകാരും വേറെ വേറെ ബൈക്കുകളിലാണ് മടങ്ങിയത്. കൂട്ടുകാര്‍ വീട്ടിലെത്തി വിജേഷിനെ വിളിച്ച് നോക്കിയപ്പോള്‍ ഫോണ്‍ ബെല്ലടിച്ചെങ്കിലും എടുത്തില്ല.

തിങ്കളാഴ്ച രാവിലെ വരെ വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍ക്കുകയായിരുന്നു. പിന്നീട് പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കുളികുന്നില്‍ കാണിക്കുകയായിരുന്നു. ഇവിടെ കോളിയടുക്കം ഭാഗത്തേക്കുള്ള റോഡിലെ കുഴിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഒരു കാര്‍ കുഴിയില്‍ വീണിരുന്നു. ആ ഭാഗത്ത് പൊലീസ് തിരച്ചില്‍ നടത്തുകയും തിങ്കളാഴ്ച രാത്രി 11 മണിയോടെ മൃതദേഹം കുഴിയില്‍ കണ്ടെത്തുകയുമായിരുന്നു. ചട്ടഞ്ചാല്‍ ഭാഗത്തേക്ക് വന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ തട്ടി കുഴിയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

ഹെല്‍മറ്റ് ധരിച്ച നിലയിലാണ് വിജേഷിന്‍റെ മൃതദേഹം കാണപ്പെട്ടത്.