ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിൽ യൂട്യൂബ് വ്ലോഗർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

Crime Local News

കൊല്ലം: ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന സംഘം പിടിയിൽ. കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച് നാട്ടുകാര്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്. പിടിയിലായവരിൽ ഒരാൾ യൂട്യൂബ് വ്ലോഗറാണ്.

കടയ്ക്കല്‍ ഐരക്കുഴി സ്വദേശി കമറുദ്ദീന്‍,മകന്‍ റജീഫ്,കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായ മൂന്ന് പേർ. പ്രതികളിൽ റജീഫ് ആണ് കേസിലെ മുഖ്യകണ്ണി. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചു ഇത്തരത്തില്‍ മൃഗങ്ങളെ വേട്ടയാടി പലയിടങ്ങളില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ് സംഘത്തിന്‍റെ രീതിയെന്ന് പോലീസ് വെളിപ്പെടുത്തി. വേട്ടയ്ക്കായി ഉപയോഗിച്ച തോക്കും സ്ഫോടകവസ്തുക്കളും പ്രതികളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

ഹംഗ്രി ക്യാപ്റ്റന്‍ എന്ന പേരിലുള്ള യൂടൂബ് ചാനൽ പ്രതികളുടേതാണെന്ന് പോലീസ് വ്യക്തമാക്കി. പാകം ചെയ്ത ഭക്ഷണം പൊലീസ് സ്റ്റേഷനുകളില്‍ അടക്കം വിതരണം ചെയ്യുന്ന വീഡിയോയും ഇവരുടെ അക്കൗണ്ടിലുണ്ട്.