തിരുവനന്തപുരം : പ്രണയദിനത്തിൽ കൈപിടിച്ച് ട്രാൻസ്ജെൻഡർ വ്യക്തികളായ മനുവും ശ്യാമയും. ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ചുള്ള വിവാഹം രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതത്തോടെയായിരുന്നു.
ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്തെങ്കിലും ഇക്കാര്യത്തിൽ നിയമസാധുതയുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല. അതുകൊണ്ടുതന്നെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ഐഡന്റിറ്റിയിൽ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നവ വധൂവരന്മാർ.
തൃശ്ശൂർ സ്വദേശി മനു കാർത്തിക ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ്. തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ്.പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും അഞ്ചുവർഷം മുന്നെയാണ് പ്രണയം തുറന്നുപറഞ്ഞത്.