കൊച്ചി: കുറുപ്പംപടിയില്‍ ഫോൺ വിളിച്ച് പുറത്തിറക്കി യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കീഴില്ലത്തിലെ പെട്രോള്‍ പമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം നടന്ന തർക്കത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചത്.
കുറുപ്പംപടി സ്വദേശി അന്‍സില്‍ സാജുവാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വരികയും ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങുകയുമായിരിക്കുന്നു. രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് പ്രതികൾ അന്‍സിലിനെ വെട്ടിയത്.
കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.