ബംഗളൂരൂ: കര്‍ണാടകയില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തിയതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ കാവി സ്‌കാര്‍ഫ് ധരിച്ചെത്തി. ബലഗാഡിയിലെ കോളേജിലാണ് സംഭവം നടന്നത്. മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം അണിഞ്ഞാല്‍ തങ്ങള്‍ ഈ കാവി ഷാള്‍ അണിയുമെന്ന് അറിയിക്കുകയായിരുന്നു.
ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം. അതേസമയം കാമ്പസിൽ മറ്റെവിടെ വേണമെങ്കിലും ശിരോവസ്ത്രം അണിയാമെന്നും ക്ലാസില്‍ കയറുമ്പോള്‍ ഹിജാബ് അഴിച്ചുവെക്കണമെന്നുമാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മൂന്ന് വര്‍ഷത്തിന് മുന്നെയും ഹിജാബിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ എത്തുകയും ശിരോവസ്ത്രം യൂണിഫോം കോഡിനു വിരുദ്ധമാണെന്ന വാദം മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. . അന്നത്തെ പ്രതിഷേധത്തിനൊടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്‌ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോളേജ് നിലപാട് വ്യക്തമാക്കിയിരുന്നു.