ലാസ്റ്റ്ഗ്രേഡ് തസ്തികയില്‍ സ്ത്രീ ആയതിന്റെ പേരില്‍ വാച്ച്‌മാന്‍ ജോലി നിഷേധിക്കപ്പെട്ടു: ഹൈക്കോടതിയില്‍ ഹര്‍ജിയുമായി യുവതി

Keralam News

കൊച്ചി: ലാസ്റ്റ്ഗ്രേഡ് തസ്തികയില്‍ സ്ത്രീ ആയതിന്റെ പേരില്‍ വാച്ച്‌മാന്‍ ജോലി നിഷേധിക്കപ്പെട്ടെന്ന പരാതിയുമായി യുവതി. കാസർകോട് സ്വദേശിനിയായ പ്രിന്‍സി ജൂലിയറ്റ് ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ലാസ്റ്റ്ഗ്രേഡ് കോഴിക്കോട് ജില്ലയിലെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട തനിക്ക് താഴെ റാങ്ക് ഉള്ളയാളെ നിയമിച്ചതിനെതിരെയാണ് പ്രിൻസി രംഗത്ത് വന്നിരിക്കുന്നത്. പട്ടികയില്‍ പത്താം സ്ഥാനത്തുള്ള തന്നെ പരിഗണിക്കാതെ ജലസേചന വകുപ്പില്‍ വാച്ച്മാന്‍ നിയമനം വന്നപ്പോള്‍ പതിനൊന്നാം സ്ഥാനത്തുള്ളയാളെ നിയമിച്ചെന്നാണ് പ്രിന്‍സി ആരോപിക്കുന്നത്.

ഏതെങ്കിലും തസ്തികയില്‍നിന്നു സ്ത്രീയെന്ന പേരില്‍ മാറ്റിനിര്‍ത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് അഡ്വ. കാളീശ്വരം രാജ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

വാച്ച്‌മാന്‍, നൈറ്റ് വാച്ച്‌മാന്‍, ഗാര്‍ഡ്, നൈറ്റ് ഗാര്‍ഡ്, ചൗക്കീദാര്‍, ക്ലീനര്‍ കം കണ്ടക്ടര്‍, ലാസ്‌കര്‍, ഗേറ്റ്കീപ്പര്‍, ബുള്‍ കീപ്പര്‍, അനിമല്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലേക്ക് കേരള ലാസ്റ്റ്ഗ്രേഡ് സര്‍വീസസ് ചട്ടങ്ങള്‍ അനുസരിച്ച്‌ സ്ത്രീകള്‍ക്ക് അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്.