കമിതാക്കളെന്ന് ആരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ച ആറ് പേർ അറസ്റ്റിൽ

Crime India News

തഞ്ചാവൂർ : കമിതാക്കളെന്ന് ആരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ച ആറ് പേർ അറസ്റ്റിൽ .തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിൽ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇരുവരും സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ട നാട്ടുകാർ കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

ഗ്രാമവാസികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ തിരുവോണം പഞ്ചായത്ത് യൂണിയന്‍ വെല്‍ഫയര്‍ ഓഫീസര്‍ കമലാദേവി പൊലീസില്‍ വിവരമറിയിക്കുകയും നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചതിന്റെ പേരില്‍ ആറ് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രാജ (51), അയ്യാവു (55), രാമന്‍ (62), ഗോപു (38), നാടിമുത്തു(40), കണ്ണിയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 147 (കലാപത്തിനുള്ള ശിക്ഷ), 341 (തെറ്റായ നിയന്ത്രണത്തിനുള്ള ശിക്ഷ), ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിര്‍ബന്ധിത വിവാഹത്തിന് ഇരയായ ആണ്‍കുട്ടിയെ തഞ്ചാവൂരിലെ ജുവൈനല്‍ ഹോമിലേയ്ക്കും പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഹോമിലേയ്ക്കും അയച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.