വഡോദര: പെൺകുട്ടികളെ നിർബന്ധിപ്പിച്ച് മതം മാറ്റുന്നുവെന്ന് പരാതിയെത്തുടർന്ന് വഡോദരയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ പൊലീസ് കേസെടുത്തു. മദര്‍ തെരേസ സ്ഥാപിച്ച അഗതി മന്ദിരമാണ് മിഷനറീസ് ഓഫ് ചാരിറ്റി. പരാതിയെത്തുടർന്ന് അഗതിമന്ദിരം നടത്തിപ്പുകാര്‍ ആരോപണം നിഷേധിച്ചു.
മകര്‍പുരയിലെ ചാരിറ്റി മന്ദിരത്തിനെതിരെ ലഭിച്ച പരാതിയിൽ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഈ വര്‍ഷം ഓഗസ്റ്റില്‍ ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ അഗതി മന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് യുവതികളെ വിധേയമാക്കുന്നുണ്ടെന്നും കുരിശ് ധരിപ്പിക്കുകയും ചെയ്യുന്നുണ്ടാണ് പരാതിയില്‍ ആരോപിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മന്ദിരത്തിലെ ലൈബ്രറിയില്‍ നിന്ന് ബൈബിളിന്റെ 13 കോപ്പി കണ്ടെത്തിരുന്നു. കൂടാതെ യുവതികളെ മറ്റ് മതത്തിലുള്ളവരുമായി ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ ഒരു കുട്ടിയെ സമ്മതമില്ലാതെ മതം മാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍ ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തിയ അനാഥ കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സ്ഥാപന മേധാവി സിസ്റ്റര്‍ റോസ് തേരേസ വ്യക്തമാക്കി.