മന്ത്രവാദ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവം; കൂടുതൽ വെളിപ്പെടുത്തലുമായി മാതാവ്

Crime Keralam News

കോഴിക്കോട് : മന്ത്രവാദ ചിത്സക്കിടെ മകൾ മരിച്ചെന്ന പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് മരിച്ച നൂർജഹാന്റെ മാതാവ് കുഞ്ഞായിഷയുടെ വെളിപ്പെടുത്തൽ. ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശിനി നൂർജഹാൻ ആലുവയിൽ വച്ച് മരിച്ചത്. നൂർജഹാന്റെ മക്കളാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്ന് കുഞ്ഞായിഷ വ്യക്തമാക്കി.

നൂർജഹാന് ചികിത്സ നൽകുന്നതിന് പകരം ഭർത്താവ് മന്ത്രവാദം നടത്തിയെന്നും കുടുംബത്തിൽ മുൻപും മന്ത്രവാദ മരണം സംഭവിച്ചിട്ടുണ്ടെന്നും നൂർജഹാന്റെ ആദ്യ കുഞ്ഞിന് ട്യൂമർ വന്നിട്ടും ചികിത്സ നൽകാതെ മന്ത്രവാദം ചെയ്താണ് കുഞ്ഞ് മരിച്ചു പോയതെന്നും കുഞ്ഞായിഷ ആരോപിച്ചു.

നൂർജഹാന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. വടകര താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വളയം പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമായിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുക.