തൃശൂര്‍: അമ്മയേയും സഹോദരിയേയും ജുവലറിയിലിരുത്തി പണവുമായി ഉടനെയെത്താമെന്ന് പറഞ്ഞ് മടങ്ങിയ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ്ആത്മഹത്യ ചെയ്തത്.
അടുത്ത ശനിയാഴ്ചയാണ് വിപിന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ആവശ്യത്തിനായി യുവാവ് ബാങ്കിൽ നിന്ന് ലോൺ തേടിയിരുന്നു. പക്ഷെ വിപിനും കുടുംബത്തിനും മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെ നിന്നും വായ്പ കിട്ടിയില്ല.
പിന്നീട് പുതുതലമുറ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിക്കുകയും വായ്പ അനുവദിച്ചെന്ന് കഴിഞ്ഞദിവസം അറിയിപ്പ് കിട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് സ്വര്‍ണമെടുക്കാനായി അമ്മയേയും സഹോദരിയേയും കൂട്ടി ജൂവലറിയിലേക്ക് വിപിൻ പോയത്. ആഭരണങ്ങളെടുത്തശേഷം, പണവുമായി വരാമെന്ന് പറഞ്ഞ് ഇരുവരെയും ജുവലറിയിലിരുത്തി വിപിന്‍ പോയെങ്കിലും വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍ നിന്ന് അറിയിപ്പ് കിട്ടിയതോടെ യുവാവ് ജീവനൊടുക്കുകയായിരുന്നു.
നേരം ഒരുപാടായിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
സൂപ്പര്‍മാര്‍ക്കറ്റിൽ ജോലി ചെയ്തിരുന്ന വിപിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായിരുന്നു. പിതാവ് അഞ്ച് വര്‍ഷം മുന്‍പ് മരിച്ചിരുന്നു