പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണ വീണ്ടും മാറ്റിവെച്ചു. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകൾ നൽകാൻ കൂടുതൽ സമയം അനുവദിച്ചു കൊണ്ട് കേസ് ജനുവരി 25-ലേക്കാണ് മാറ്റിയത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയിലാണ് കേസ്.
സെപ്തംബറിലണ് കേസിന്റെ വിചാരണ തുടങ്ങാൻ തീരുമാനിച്ചതെങ്കിലും അന്നത് നവംബർ 25 ലേക്ക് മാറ്റി. ഇന്നലെ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ പ്രതികളുടെ ആവശ്യം കണക്കിലെടുത്ത് രണ്ടു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ജനുവരിയിൽ കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി മുക്കാലിയിൽ മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്‌ത് മർദ്ദിച്ച് കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ 16 പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.