ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ നാല് പേര് മരിച്ചതായാണ് വിവരം.
ചെന്നൈ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പുഴല്‍, ചെമ്പരപ്പാക്കം തടാകങ്ങള്‍ അതിവേഗം നിറയുന്ന സ്ഥിതിയാണുള്ളത്. നിലവില്‍ ഇരു തടാകങ്ങളില്‍നിന്നും സെക്കന്‍ഡില്‍ 2000 ഘനയടി വെള്ളം ഒഴുക്കിവിടുന്നുണ്ട്. കനത്ത മഴ തുടരുകയാണെങ്കില്‍ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടേണ്ടി വരും.
താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസര്‍പ്പാടി, പെരമ്പലൂര്‍ തുടങ്ങിയ മേഖലകളില്‍നിന്ന് രാത്രിയും ആളുകളെ മാറ്റി പാര്‍പ്പിച്ചു. ചെന്നൈയിലും കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട്, തിരുവെള്ളൂര്‍ എന്നീ സമീപ ജില്ലകളിലും ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകിയിട്ടുണ്ട് . ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് തമിഴ്‌നാട്ടില്‍ മഴ ശക്തമാവുന്നത്.
പ്രധാനമന്ത്രി എംകെ സ്റ്റാലിനെ വിളിക്കുകയും സഹായം ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.