പാലാ: ഒന്നരക്കോടിയോളം തട്ടിയ കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ അറസ്റ്റില്‍. സ്ഥാപനത്തിന്റെ മാനേജര്‍ കൂത്താട്ടുകുളം സ്വദേശി വിജയകുമാരന്‍ നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പാലായിലെ കെ.പി.ബി.നിധി ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വാഴൂര്‍ കാപ്പൂക്കടവ് കൃഷ്ണഭവനില്‍ അഭിജിത്, തോടനാല്‍ മനക്കുന്ന് പന്തക്കുറ്റിയില്‍ ദേവജിത് എന്നിവരാണ് ഒന്നര കോടിയോളം രൂപ തട്ടിയ കേസിൽ പിടിയിലായത്.
സ്ഥാപനത്തില്‍ പണയമായി വെച്ചിരുന്ന മൂന്നര കിലോയോളം സ്വര്‍ണ ഉരുപ്പടികള്‍ മാറ്റി പകരം മുക്കുപണ്ടം വെച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചില വായ്പകള്‍ക്ക് നിശ്ചിത പരിധിയിലും കുറഞ്ഞ അളവിലാണ് സ്വര്‍ണം ഈടായി സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
വായ്പാ രേഖകളിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിലുൾപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരല്ലാത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മാറ്റിയ സ്വർണ്ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണ്, എസ്. ഐമാരായ എം.ഡി. അഭിലാഷ്, രാധാകൃഷ്ണന്, ഷാജി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.