സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനായി ഭാര്യയെ 1.8 ലക്ഷത്തിന് 55 കാരന് വിറ്റ 17കാരന്‍ അറസ്റ്റില്‍

Crime India News

ഭുവനേശ്വര്‍: ഒഡിഷയില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ വിവാഹത്തിന് ഒരു മാസത്തിന് ശേഷം 55കാരനായ രാജസ്ഥാന്‍ സ്വദേശിക്ക് വിറ്റ പതിനേഴുകാരൻ അറസ്റ്റിൽ.

ഈ കഴിഞ്ഞ ജൂലൈയിലായിരുന്നു 17കാരന്‍റെയും 26കാരിയായ യുവതിയുടെയും വിവാഹം. ആഗസ്റ്റില്‍ ഇരുവരും രാജസ്ഥാനില്‍ ഇഷ്ടിക ചൂളയില്‍ ജോലിക്കായി പോവുകയും പുതിയ ജോലി ലഭിച്ച്‌ ദിവസങ്ങള്‍ക്കകം 17കാരന്‍ ഭാര്യയെ 1.8 ലക്ഷത്തിന് വില്‍ക്കുകയായിരുന്നുവെന്നും ബേല്‍പാഡ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ബുലു മുണ്ട പറഞ്ഞു.

ഭാര്യയെ വിറ്റുകിട്ടിയ പണം കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയും ഭക്ഷണം കഴിച്ച് തീര്‍ക്കുകയായിരുന്നു. പിന്നീട് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയ കൗമാരക്കാരനോട് ഭാര്യ എവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച്‌ പോയെന്നായിരുന്നു മറുപടി. എന്നാൽ വിശ്വാസം വരാത്ത യുവതിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകുകയായിരുന്നു. പൊലീസ് കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതോടെ കൗമാരക്കാരന്‍റെ കള്ളം പൊളിഞ്ഞു.

ഇതോടെ രാജസ്ഥാനിലെത്തിയ പൊലീസുകാരെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. യുവതിയെ പണം നല്‍കി വാങ്ങിയതാണെന്ന് പറഞ്ഞായിരുന്നു ഗ്രാമവാസികള്‍ തടഞ്ഞത്. ഒടുവിൽ 26കാരിയെ ബാരനില്‍നിന്ന് പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. 17കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കറക്ഷനല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.