കൊല്ലത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹപാഠികളായ അയൽവാസികൾ ജീവനൊടുക്കി ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ

Keralam News

കൊല്ലം : പത്തനാപുരം പുതുവലിൽ അയല്‍വാസികളും സഹപാഠികളുമായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീടുകളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറുമ്പകര പാലവിള പുത്തന്‍വീട്ടില്‍ ജെബിന്‍ വി.ജോണ്‍ (22), സമീപവാസിയായ പുതുവല്‍ തിരുമങ്ങാട് ബിജോ ഭവനില്‍ സോന മെറിന്‍ മാത്യു (22) എന്നിവരാണ് തൂങ്ങി മരിച്ചത്.

ഇന്നലെ രാവിലെ കിടപ്പുമുറിയിൽ കൈലിയിൽ തൂങ്ങി മരിച്ച നിലയിലാണ് ജെബിനെ കണ്ടെത്തിയത്. ഏകദേശം 7 30 നായിരുന്നു മരണം. പിന്നീട് 11.30 ഓടെ കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെയും കണ്ടെത്തുകയായിരുന്നു.

ഇരുവരെയും പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ സഹപാഠികളായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ മൊഴി നൽകി. പക്ഷെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ജെബിന്റെ മരണം അറിഞ്ഞാവാം സോനയും ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.