നാദാപുരം: സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കോടതിയില്‍ കേസ് നടക്കുന്നതിനിടെ ഭർത്താവ് മൊഴി ചൊല്ലി ബന്ധം പിരിഞ്ഞെന്ന് പരാതി. എളയടത്തെ ചതിരോളിക്കണ്ടി ജാസിമിനെതിരെയാണ് യുവതി പോലീസിൽ പരാതി കൊടുത്തത് .
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകം ഭർത്താവും വീട്ടുകാരും സ്ട്രീധാനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും സഹികെട്ട് യുവതി സ്വന്തം വീട്ടിലേക്ക് മാറുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകുകയും നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ചെലവിനും സ്വർണ്ണാഭരണങ്ങൾ തിരിച്ചു കിട്ടാനും വേണ്ടി മറ്റൊരു കേസ് വടകര കുടുംബകോടതിയിലും നിലവിലുണ്ട്.
എന്നാൽ ഈ മാസം നാലിന് നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഒറ്റയടിക്ക് തലാഖ് ചെയ്തതായി അറിയിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. പിറ്റേ ദിവസം വടകര കുടുംബകോടതി പരിസരത്തുവെച്ച് മുത്തലാഖ് ചൊല്ലിയതായി അറിയിച്ചതായും യുവതി ആരോപിക്കുന്നു.