പൂർണ്ണ ഗർഭിണിയായ കാമുകിയെയും അവരുടെ കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസ് ;പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Crime Keralam News

മഞ്ചേരി : കാടാമ്പുഴയില്‍ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജില്ലാ ജയിലില്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. മലമ്പുഴ ജില്ലാ ജയിലിൽ വെച്ചാണ് പ്രതിയായ വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ഷരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് പോകുന്നതിന് മുന്നോടിയായി കുളിക്കാന്‍ കയറിയപ്പോഴാണ് ആത്മഹത്യാശ്രമം. ഉടൻ ജില്ലാ ആശുപത്രിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും സ്ഥിതി ഗുരുതരമായില്ലാത്തതിനാൽ പൊലീസ് ജീപ്പില്‍ മഞ്ചേരി കോടതിയില്‍ എത്തിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ പ്രതിക്ക് മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു.. ജീവപര്യന്തത്തിന് പുറമെ 2,75000 രൂപ പിഴയും അടയ്ക്കണമെന്നും വിധിയിൽ പറയുന്നു

2017 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നിർമാണ ജോലികളുടെ കോൺട്രാക്ടറായ ശരീഫ് വീടുപണിക്കിടെയാണ് ഉമ്മുസൽമയെ പരിചയപ്പെടുന്നത്. ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസൽമയും ഷെരീഫും അടുപ്പത്തിലാവുകയും ഗർഭിണിയായ ഉമ്മുസൽമ പ്രസവാനന്തരം ശരീഫിനോടൊപ്പം താമസിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഭാര്യയും മക്കളുമുള്ള ശരീഫ് മാനഹാനി ഭയന്ന് ഉമ്മുസൽമയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യം ഉമ്മുസല്‍മയെയാണ് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്. പിന്നാലെ കൊലപാതകം കണ്ടു കൊണ്ടു വന്ന ഉമ്മുസല്‍മയുടെ മകനെയും പ്രതി ഇതേ രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഇരുവരുടെയും കൈ ഞരമ്പുകൾ മുറിക്കുകയും വീടിന്റെ വാതിൽ പൂട്ടി ചാവി വലിച്ചെറിയുകയും ചെയ്തു. മരണ വെപ്രാളത്തിനിടെ ഉമ്മുസൽമ പാതി പ്രസവിച്ചെങ്കിലും ശുശ്രൂഷ ലഭിക്കാതെ നവജാതശിശു മരിക്കുകയും ചെയ്തു.

കുറെ ദിവസങ്ങൾക്ക് ശേഷം നാട്ടുകാരാണ് പുഴുവരിച്ച നിലയിൽ ഉമ്മുസൽമയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടത്. ഉമ്മുസൽമയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ശരീഫിനെ പിടികൂടിയത്.