കിളിമാനൂര്‍: വിഷം കഴിച്ചു മരിക്കുന്നതായി ചിത്രം അടക്കം സുഹൃത്തിന് വാട്സാപ് സന്ദേശം അയച്ച പ്ലസ് ടു വിദ്യാര്‍ഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍സിലില്‍ എ ഷാജഹാന്‍-സബീനബീവി ദമ്ബതികളുടെ മകള്‍ അല്‍ഫിയ(17) ആണ് മരിച്ചത്. മരിച്ച അന്നാണ് പെണ്‍കുട്ടി വിഷം കഴിച്ച കാര്യം മാതാപിതാക്കള്‍ അറിയുന്നത്.
അൽഫിയ കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിഞ്ഞിരുന്നു. അന്ന് പരിചയത്തിലായ ആംബുലന്‍സ് ഡ്രൈവറായിരുന്ന യുവാവിനാണ് വിഷം കഴിക്കുന്ന ചിത്രം അടക്കം അയച്ചത്. അയച്ച സന്ദേശം അന്നുതന്നെ സുഹൃത്ത് കണ്ടിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല.
വിട്ടു മാറാത്ത ഛര്‍ദിയും ക്ഷീണവും കാരണം അല്‍ഫിയയെ നാല് ആശുപത്രികളില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇതിനിടയില്‍ ഒരു ദിവസം അല്‍ഫിയ സ്കൂളില്‍ പോയി പരീക്ഷ എഴുത്തിയിരുന്നു. പിന്നെയും മാറ്റമില്ലാത്തത് കൊണ്ട് ബുധനാഴ്ച അവശനിലയില്‍ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ ആശുപത്രിയിലെത്തിക്കുകയും അവിടുന്ന് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയുമായിരുന്നു.
മെഡിക്കല്‍ കോളജില്‍ എത്തിച്ചതിന് ശേഷം അല്‍ഫിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്സ് ആപ്പില്‍ സന്ദേശം കാണുന്നതും മകള്‍ വിഷം കഴിച്ചതാണെന്ന വിവരം രക്ഷിതാക്കള്‍ അറിയുന്നതും.
എന്നാല്‍ പുലര്‍ച്ചെ രണ്ടുമണിയോടെ അല്‍ഫിയ മരണത്തിന് കീഴടങ്ങുകയായിരുന്നു