ബാംഗ്ലൂർ : മയക്കുമരുന്ന് കൈവശം വെച്ചതിന് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച നൈജീരിയൻ നടൻ അറസ്റ്റിൽ. നാല്പത്തഞ്ചുകാരനായ ചെക്വുമെൻ മാൽവിനെയാണ് ഇന്നലെ ബാംഗ്ലൂരിലെ കെ.ജി ഹള്ളി പോലീസ് പിടികൂടിയത്.
പ്രതിയിൽ നിന്ന് 15 ഗ്രാമ എം.ഡി.എം, 250 മില്ലി ഹാഷിഷ് ഓയിൽ, 2500 രൂപയും മൊബൈൽഫോണും പോലീസ് കണ്ടെടുത്തു. പ്രതിയിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്നുകളുടെ മൂല്യം എട്ടുലക്ഷം വരുമെന്നാണ് പോലീസിന്റെ നിഗമനം.
മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ മാൽവിൻ മുംബൈയിലെ ന്യൂയോർക്ക് ഫിലിം സിറ്റിയിൽ പഠനത്തിന് ചേരുകയും അഭിനയം പഠിക്കുകയുമായിരുന്നു. പഠന ശേഷം നിരവധി ചിത്രങ്ങളിൽ മാൽവിൻ അഭിനയിക്കുകയും ചെയ്തു. തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ഇരുപതോളം ചിത്രത്തിൽ ഇയാൾ വേഷമിട്ടിട്ടുണ്ട്. വിശ്വരൂപം,സിങ്കം, ദിൽവാലെ, പരമാത്മ തുടങ്ങിയവയാണ് മാൽവിൻ വേഷമിട്ട പ്രധാന ചിത്രങ്ങൾ.
പെട്ടെന്ന് പണമുണ്ടാക്കാനാണ് മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടതെന്നാണ് മാൽവിൻ പൊലീസിന് നൽകിയ മൊഴി. പ്രതിയെ അറസ്റ് ചെയ്തതായും കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.