കാസര്‍കോട്: ഓണ്‍ലൈന്‍ വഴി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന ഭേദഗതി റദ്ദാക്കി. പുതിയ ഭേദഗതി പ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് തന്നെ തീരുമാനമെടുക്കാൻ കഴിയും. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓൺലൈൻ വിവാഹ രജിസ്ട്രേഷന് അനുമതി നൽകിയ ഉത്തരവ് വന്നത് സെപ്റ്റംബർ ആറിനാണ്. ഇതാണ് ഭേദഗതി ചെയ്തത്. പുതിയ തീരുമാനം പ്രവാസികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.
കോവിഡ് സാഹചര്യത്തില്‍ വധൂ വരന്മാർ തദ്ദേശ സ്ഥാപന രജിസ്ട്രാര്‍ മുഖേന നേരിട്ട് ഹാജരാകുന്നതിലെ പ്രയാസം കണക്കിലെടുത്താണ് ഒാണ്‍ലൈന്‍ രജിസ്ട്രേഷന് അനുമതി നല്‍കിയത്. വിഡിയോ കോണ്‍ഫറന്‍സ് പോലെയുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി രജിസ്ട്രേഷൻ നടത്താമെന്നായിരുന്നു ഉത്തരവ്. തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാര്‍ക്ക് ഇതിനായി അനുമതി നല്‍കിയെങ്കിലും വിവാഹ (പൊതു) മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതി നിർബന്ധമായും വേണമെന്ന് പറഞ്ഞിരുന്നു.
എന്നാൽ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ എത്തുന്ന രജിസ്ട്രേഷനുകള്ക്കെല്ലാം തിരുവനന്തപുരത്തുനിന്ന് പ്രത്യേകാനുമതി വേണമെന്നത് വലിയ പ്രയാസം സൃഷ്ടിച്ചതോടെയാണ് പുതിയ ഉത്തരവ് വന്നത്. തദ്ദേശസ്ഥാപന രജിസ്ട്രാര്‍ക്ക് മേലുദ്യോഗസ്ഥര്‍ മുഖേന ഫയല്‍ തിരുവനന്തപുരത്തെത്തി അനുമതി വാങ്ങുന്നതിനേക്കാള്‍ സൗകര്യം പഴയപോലെ തദ്ദേശസ്ഥാപനങ്ങളില്‍ എത്തുന്നതാണെന്നും വിമര്‍ശനമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മുഖ്യ രജിസ്ട്രാറുടെ അനുമതി വേണമെന്ന ഭാഗം പിന്‍വലിച്ചത്.