കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനം; രാജി ഭീഷണിയുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. അഞ്ഞൂറോളം എ ഗ്രൂപ്പ് ഭാരവാഹികള്‍ രാജിക്കത്തുമായി തിരുവനന്തപുരം ഇന്ദിരാഭവനിലേക്ക്

Local News Politics

മലപ്പുറം: മലപ്പുറം ജില്ലാ തല സമവായ കമ്മിറ്റി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തവരെയും കൂട്ടത്തോടെ വെട്ടിനിരത്തി ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെന്നാരോപിച്ച് മലപ്പുറത്തെ അഞ്ഞൂറോളം എ ഗ്രൂപ്പ് ഭാരവാഹികള്‍ രാജിക്കത്തുമായി തിരുവനന്തപുരം ഇന്ദിരാഭവനിലേക്ക് പുറപ്പെടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നുള്ള രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് കൈമാറാനാണ് തീരുമാനം.മണ്ഡലം, ബോക്ക്, ജില്ലാ ഭാരവാഹികളും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും രാജിവെക്കാനാണ് ഗ്രൂപ്പ് തീരുമാനം.
ഇതിന്റെ ഭാഗമായുള്ള ഒപ്പു ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി, മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ മലപ്പുറത്ത് പോസ്റ്ററും പതിച്ചിട്ടുണ്ട്. ‘പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെങ്കില്‍ രാജിവെക്കണം, കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കുക’ എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടത്.ഞായറാഴ്ച രാവിലെ മഞ്ചേരിയില്‍ എ ഗ്രൂപ്പ് നേതൃത്വം യോഗം ചേര്‍ന്നാണ് നേതാക്കളുടെ കൂട്ടരാജിക്ക് തീരുമാനമെടുത്തത്.
ജില്ലാതലത്തിലുണ്ടാക്കിയ സമവായകമ്മിറ്റി ഐക്യകണ്‌ഠേന തെരഞ്ഞെടുത്ത 15 പേരെയും തര്‍ക്കമുണ്ടായിരുന്ന 10 ഇടത്തും ഏകപക്ഷീയമായി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും സുധാകരന്‍ ഗ്രൂപ്പുമായി ചേര്‍ന്ന് എഗ്രൂപ്പിനെ കൂട്ടത്തോടെ വെട്ടിനിരത്തിയിരിക്കുകയാണെന്നുമുള്ള വികാരമാണ് എ ഗ്രൂപ്പിനുള്ളത്. ഇതിനിടെ പ്രശ്നപരിഹാരത്തിന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നോക്കള്‍ ഇടപെട്ടിട്ടുണ്ട്. അനൗപചാരിക ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
അതേ സമയം സമവായം അട്ടിമറിച്ച് മണ്ഡലം പ്രസിഡന്റിനെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് മണിമൂളിയിലെ വഴിക്കടവ് മണ്ഡലം കമ്മിറ്റി ഓഫീസ് വിമതര്‍ പൂട്ടി. നിയുക്ത മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പാടത്തിന്റെ നേതൃത്വത്തില്‍ പൂട്ടുപൊളിച്ച് ഓഫീസില്‍ കയറാനെത്തിയവരെയാണ് എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. ഇരുവിഭാഗവും സംഘടിച്ചതോടെ പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും മാറ്റിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഞായറാഴ്ച വൈകുന്നേരം മണ്ഡലം കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്ന എ വിഭാഗം മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനം പുനപരിശോധിച്ചില്ലെങ്കില്‍ വഴിക്കടവ് പഞ്ചായത്തിലെ 6 കോണ്‍ഗ്രസ് അംഗങ്ങളും രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റും മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ റെജി ജോസഫ് കണ്ടത്തില്‍, മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.പി ഷിയാജ്, ബ്ലോക്ക് സെക്രട്ടറി ജൂഡി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.23 അംഗങ്ങളുള്ള വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് 13ഉം എല്‍.ഡി.എഫിന് 10ഉം അംഗങ്ങളുമാണുള്ളത്.