മുറാദാബാദ്: വിദ്യാർത്ഥികൾക്കിടയിലെ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതകളുടെ പശ്ചാതലത്തിൽ സമൂഹം ജാഗരൂഗരായി ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്ന് എസ്.എസ് എഫ് ദേശീയ അധ്യക്ഷൻ ഡോ.ഫാറൂഖ് നഈമി പറഞ്ഞു. മത്സരപരീക്ഷകളുടെ കോച്ചിഗ് മേഖലയിലും, മറ്റു ഉന്നത വിദ്യാഭ്യാസ തലത്തിലും വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യ കേസുകൾ നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ബീഹാറിൽ നിന്നുള്ള നീറ്റ് പരിശീലന വിദ്യാർത്ഥി കോട്ടയിലെ തന്റെ മുറിയിൽ ആത്മഹത്യ ചെയ്ത വാർത്ത വന്നത് ഇന്ന് (വ്യാഴം) പുലർച്ചയാണ്. പരിശീലന കോഴ്സുകളുടെ ഹബ്ബായ രാജസ്ഥാനിലെ കോട്ടയിലിത് ഈ വർഷത്തെ ഇരുപതാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണ്.
ഉന്നത സർവ്വകലാശാലകളിലെയും, മെഡിക്കൽ വിദ്യഭ്യാസ മേഖലയിലെയും ആത്മഹത്യ നിരക്കുകൾ ഗുരുതരമാണ്. വർധിച്ചു വരുന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ സമഗ്രമായ അന്വേഷണം വേണ്ടതുണ്ടെന്നും, മസരങ്ങളുടെ ലോകത്ത് നിരാശ്രയരായി നമ്മുടെ മക്കൾ ഒറ്റപ്പെട്ടു പോകുന്നതിനെ ചെറുക്കാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും ഡോ.നഈമി ഉണർത്തി.
എസ്.എസ്.എഫ് ഇന്ത്യ സംവിധാൻ യാത്രയുടെ ആറാം ദിവസമായ ഇന്ന് (വ്യാഴം) ഉത്തർപ്രദേശിലെ മുറാദാബാദിലെ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുറാദാബാദിലെത്തിയ സംവിധാർ യാത്രയെ ജാമിഅ നഈമിയയിൽ മുഫ്തി അയ്യൂബ് ഖാൻ സാഹബിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മുറാദാബാദിനു ശേഷം രാംപൂരിലെ ഇഗ്മ ക്യാമ്പസിൽ നടന്ന സ്വീകരണ സമ്മേളനം എസ്.എസ്.എഫ് ദേശീയ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി ഉദ്ഘാടനം ചെയ്യുകയും ഉബൈദുള്ള സഖാഫി യാത്ര സന്ദേശം കൈമാറുകയും ചെയ്തു. ഡോ.ഫാറൂഖ് നഈമിയുടെ നേതൃത്വത്തിൽ ആഗസ്സ് 12ന് കാശ്മീരിലെ ശ്രീനഗറിൽ നിന്ന് ആരംഭിച്ച യാത്ര 22 സംസ്ഥാനങ്ങൾ താണ്ടി സെപ്തംബർ 10 ന് ബാഗ്ലൂരിൽ സമാപിക്കും.