പാണത്തൂരിൽ വീട്ടിലേക്ക് ബസ് മറിഞ്ഞ സംഭവം; നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനാൽ പൊട്ടിപൊളിഞ്ഞ വീട്ടിൽ കഴിഞ്ഞ് കുടുംബം

Local News

കാസര്‍കോട്: വീടിന്ന് നേരെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഇത് വരെ നഷ്ടപരിഹാരത്തുക ലഭിക്കാതെ വീട്ടുടമ. പാണത്തൂരിലെ ജോസഫും കുടുംബവുമാണ് ഇപ്പോഴും തുക ലഭിക്കാത്തതിന്റെ പേരിൽ പൊട്ടിപൊളിഞ്ഞ വീട്ടിൽ കഴിയുന്നത്. അപകടത്തിൽ വീടിന്റെ ഒരു ഭാഗം മൊത്തമായി തകർന്നിരുന്നു. മഴ കൂടെ പെയ്തതോടെ എപ്പോൾ വേണമെങ്കിലും മുഴുവനായും തകർന്നു പോവാനുള്ള സ്ഥിതിയിലാണ് വീടുള്ളത്.

കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു നിയന്ത്രണം വിട്ട ബസ് വീടിലേക്ക് മറിഞ്ഞുവീണത്. അന്നുണ്ടായ അപടകത്തിൽ ഏഴ് ആളുകൾ മരിക്കുകയും ചെയ്തിരുന്നു. വീടിലെ ഒരു കിടപ്പുമുറിയും അടുക്കളയും ഒഴിച്ച് ബാക്കി എല്ലാ ഭാഗവും തകർന്നു പോയിരുന്നു. അപകടം ഉണ്ടായി എട്ടു മാസം കഴ്ഞ്ഞിട്ടും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൂലിപ്പണിക്കാരായ ജോസഫിനും ഭാര്യ മേരിയ്ക്കും വീട് ശരിയാക്കാനുള്ള മറ്റു വഴികളുമില്ല. ഇപ്പോഴുള്ള വീട്നിനടുത്ത് തന്നെ പുതിയ വീടിനുള്ള തറ ഇട്ടിട്ടുണ്ടെങ്കിലും പണം ലഭിക്കാതെ ഒന്നും ചെയ്യാനാവില്ല.