മരണത്തിൽ അസ്വാഭാവികതയെന്ന് ബന്ധുക്കൾ; മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു

Local News

ചേളാരി: മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ ചേളാരിയിൽ ഒരു മാസം മുൻപുള്ള മൃതദേഹം ഖബറിൽ നിന്നും പുറത്തേക്കെടുത്തു പരിശോധിച്ചു. കഴിഞ്ഞ ജൂലൈ 31ന് അന്തരിച്ച ചേളാരി സ്വദേശിയായ അബ്ദുല്‍ അസീസിന്‍റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പുറത്തേക്കെടുത്തത്.

സ്വത്തിന്റെ പേരിൽ അസീസും സഹോദരനുമായി വർഷങ്ങൾ നീണ്ട തർക്കമുണ്ടായിരുന്നെന്നും അസീസിന്റെ പക്കലുള്ള സ്വത്തുക്കൾ കുടുംബം അറിയാതെ ചെയ്‌തെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അസീസിന്റെ മരണത്തിൽ സഹോദരന് പങ്കുണ്ടെന്നും, മരിച്ച വിവരം മറച്ചു വെയ്ക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

താഴെ ചേളാരിയിലുള്ള വൈക്കത്തുപാടം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കിയ അസീസിന്റെ മൃതദേഹം പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ പത്തുമണിയോടെ പുറത്തെടുക്കുകയായിരുന്നു. ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. കുടുംബത്തിനുണ്ടായ സംശയം പരിശോധിക്കുന്നതിനുള്ള അന്വേഷണം നടത്തുന്നുണ്ടെന്നും അസീസിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകൾ കിട്ടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.