വന്ദേ ഭാരത് എക്സ്പ്രസിനുനേരെയുണ്ടായ കല്ലേറ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്ന് പിടിയിലായ പ്രതി

Keralam News

മലപ്പുറം: മലപ്പുറം തിരൂരില്‍ വന്ദേ ഭാരത് എക്സ്പ്രസിനുനേരെയുണ്ടായ കല്ലേറ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്ന് പിടിയിലായ പ്രതി. വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ പ്രതിയെ തിരൂര്‍ ആര്‍.പി.എഫ് സംഘം പിടികൂടി. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്‍ആണ് പിടിയിലായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍വിടും . മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നുമാണ് പ്രതി മൊഴി നല്‍കിത്. ഇക്കഴിഞ്ഞ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വന്ദേഭാരതിന് കല്ലെറിഞ്ഞതിനും, അക്രമ സാധ്യതയുണ്ടാക്കിയതിനും തിരൂര്‍ ആര്‍.പി.എഫ് 12പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റിസ്വാനെ ഇന്നലെ തിരൂരില്‍നിന്നാണു അറസ്റ്റ് ചെയ്തതെന്നും ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെ ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.കഴിഞ്ഞ ദിവസം, കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെ വീണ്ടും കല്ലേറുണ്ടായിരുന്നു. ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി. വൈകിട്ട് 7.30 മണിയോടെ കല്ലേറുണ്ടായെന്ന് ആര്‍.പി.എഫ് പൊലീസിനെ അറിയിച്ചു. ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. സി ആറ് കോച്ചിന് നേരെയാണ് കല്ല് പതിച്ചത്. യാത്രക്കാരാണ് കല്ലേറുണ്ടായത് ടി.ടി.ആറിനെ അറിയിച്ചത്. തുടര്‍ന്ന് ആര്‍.പി.എഫിനെ വിവരമറിയിച്ചു. ആര്‍.പി.എഫും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്. നേരത്തെ പാപ്പിനിശേരിയിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്റെ ഔദ്യോഗിക യാത്രക്ക് തുടക്കമായത്. സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്സ്പ്രസ് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് വരുമാനം നേടിയത്. വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്.നേരത്തെ കണ്ണൂരിലുണ്ടായ കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ലിന് പൊട്ടലുണ്ടായിരുന്നു. തിരുവനന്തപുരം സര്‍വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു സാമൂഹികവിരുദ്ധരുടെ ആക്രമണം. ഉദ്ഘാടന ദിനത്തില്‍ തന്നെ ട്രെയിനില്‍ പാലക്കാട് എം.പി.വിആര്‍ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.