രോഗിയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചില്ല; ആശുപത്രിക്കെതിരെ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി

Health Keralam News

തിരുവനന്തപുരം: ഐസിയുവിലുണ്ടായിരുന്ന രോഗി മരിച്ച് നാലു ദിവസമായിട്ടും ബന്ധുക്കളെ അറിയിക്കാത്ത വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ്. ആലപ്പുഴ ജില്ലയിലെ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെയാണ് അടിയന്തര റിപ്പോര്‍ട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകിയത്.

ഇത് വളരെ ഗുരുതരമായ വിഷയമാണെന്ന് മന്ത്രി അറിയിച്ചു. ഈ വിഷയം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുമെന്നും കുറ്റക്കാരായ ആളുകൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

വണ്ടാനം മെഡിക്കല്‍ കോളേജിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പനായിരുന്നു മരിച്ചത്. ഇയാളുടെ ഭാര്യയും മകനും ആശുപത്രിയിലെ ഒരു വാർഡിൽ തന്നെ ചികിത്സയിലായിരുന്നു. തങ്കപ്പനെ കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ ബന്ധുക്കൾ ഐസിയുവില്‍ പോയി കാര്യം തിരക്കിയപ്പോഴാണ് ഇയാൾ നാലു ദിവസം മുൻപ് മരിച്ചെന്നു പറയുന്നത്. ഇതോടെ ബന്ധുക്കൾ ആശുപത്രിക്കെതിരെ പരാതി നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.