ക്യാൻസറിനോട് അവസാന നിമിഷത്തിലും പൊരുതി ശരണ്യ യാത്രയായി

Keralam News

തിരുവനന്തപുരം: ക്യാൻസറിനോട് പൊരുതി നിരവധി ആളുകൾക്ക് പ്രചോദനമായ നടി ശരണ്യ ശശി അന്തരിച്ചു. പത്ത് വർഷത്തോളമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ശരണ്യ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. രോഗം അധികമായതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പല തവണ ശരീരത്തിന്റെ പലയിടാത്തതായി ക്യാൻസർ ബാധിച്ചപ്പോഴും ധൈര്യപൂർവം പോരാടിയ ആളാണ് ശരണ്യ. മലയാള സിനിമയുടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന ശരണ്യക്ക് 2012ലാണ് ആദ്യമായി ക്യാൻസർ ബാധിച്ചത്. അതിനുശേഷം ഇതുവരെ പതിനൊന്നോളം ശസ്ത്രക്രിയകൾക്ക് വിധേയയായ ശരണ്യ എല്ലാത്തിനെയും അതിജീവിച്ച് ഒരുപാടു പേർക്ക് മാതൃകയാവുകയായിരുന്നു. ഇതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചതാണ് ആരോഗ്യസ്ഥിതി മോശമാക്കിയത്.

ഓരോ തവണയും ചികിത്സയ്ക്കാവശ്യമാകുന്ന പണം കണ്ടെത്തനായി സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ സഹായിച്ചിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ സീരിയലുകൾക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. കുടുംബത്തിന്റെ ഏക വരുമാനമായിരുന്ന ശരണ്യയ്ക്ക് അസുഖം ബാധിച്ചതോടെ സീരിയൽ സംഘടനയായ ആത്മയും സുഹൃത്തുക്കളും ചേർന്ന് സ്നേഹസീമ എന്ന വീട് പണിത് നൽകിയിരുന്നു.