തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ കോവിഡ് ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ പുറത്തിറക്കി സംസ്ഥാന സർക്കാർ. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സംവിധാനമാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഔദ്യോഗികമായി സർക്കാർ കോവിഡ് മരണമായി ചെയ്തവയെ കുറിച്ചുള്ള വിശദാംശങ്ങൾ പോർട്ടലിലുണ്ടാവും. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് മരണത്തിന്റെ വിശദാംശങ്ങള്‍ തെരയുന്നതിനുള്ള ഓപ്ഷനും ഒരുക്കിയിട്ടുണ്ട്. മരിച്ച വ്യക്തിയുടെ പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്കിയാല് പോര്‍ട്ടലില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ കിട്ടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണങ്ങളുടെ, ഡിഎംഒ നല്കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കാൻ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇതിലൂടെ സാധിക്കും. ഇപ്പോൾ 2021 ജൂലൈ 22 വരെയുള്ള മരണങ്ങള് പോർട്ടലിൽ ലഭ്യമാണ്. അതിനു ശേഷമുള്ള മരണങ്ങള് എത്രയും പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.