പട്ടാമ്പി : സിനിമാ നടൻ കണ്ണന്‍ പട്ടാമ്പിക്കെതിരായി നൽകിയ പീഡന പരാതിയിയില്‍ ഇതുവരെ അറസ്റ്റ്ചെയ്യാത്തതിനെ ചോദ്യം ചെയ്ത് യുവ ഡോക്ടര്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുൻപ് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രതിയെ ഇതുവരെ പിടിച്ചിട്ടുണ്ടായിരുന്നില്ല.
ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ചികിൽസയ്ക്ക് വന്ന കണ്ണൻ ചികിത്സയ്ക്കിടെ റൂമിൽ വെച്ച് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും എതിർക്കാൻ ശ്രമിച്ചപ്പോൾ ഡോക്ടറെ ഭീക്ഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഇത് ചൂണ്ടി കാണിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ സ്വഭാവഹത്യ നടത്തിയെന്നും അധിക്ഷേപിച്ചെന്നും പറയുന്നുണ്ട്.
2019 നവംബറിൽ നടന്ന സംഭവത്തിൽ ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കണ്ണൻ പട്ടാമ്പിക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇത് കഴിഞ്ഞു മാസങ്ങളായിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനു കാരണം അന്വേഷിച്ചപ്പോൾ പ്രതി ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞത്. ഇത് വിശ്വസനീയമല്ലെന്ന് കാണിച്ചാണ് ഡോക്ടർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. എന്നാൽ ഈ കേസിൽ അന്വേക്ഷണം ഇപ്പോഴും തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.