റേസിങ് ബൈക്ക് മറ്റൊരു ബൈക്കിൽ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

Keralam News

കോട്ടയം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. റേസിങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ പി എസ് ശരത്(18), പുഴവാത് കാർത്തികാഭവനിൽ സേതുനാഥ് നടേശൻ(41), അമൃതശ്രീ വീട്ടിൽ മുരുകൻ ആചാരി(67) എന്നിവരാണ് മരിച്ചത്. ചങ്ങനാശ്ശേരി ടി ബി റോഡിലെ കാർത്തിക ജൂവലറി ഉടമയാണ് സേതുനാഥ്‌.

ബൈപാസ് റോഡിലാണ് സംഭവം നടന്നത്. സേതുനാഥും മുരുകൻ ആചാരിയും കൂടി കോട്ടയത്തേക്ക് കച്ചവടത്തിന്റെ ആവശ്യത്തിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവരുടെ ബൈക്കിലേക്ക് ശരത്തിന്റെ റേസിങ് ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ റോഡിലേക്ക് തെറിച്ച് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് തന്നെ രണ്ടു പേർ മരിച്ചു. മുരുകൻ ആചാരിയെ ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് മരിച്ചത്. അപകടം നടന്നത് കണ്ടു റേസിങ്ങിനെത്തിയ വേറെ ബൈക്ക് നിർത്താതെ പോയെന്നാണ്‌ ദൃക്‌സാക്ഷികൾ അറിയിച്ചത്. ഇതിനു മുമ്പും ഇത്തരം അഭ്യാസങ്ങൾ ചങ്ങനാശ്ശേരി ബൈപാസിൽ നടന്നിട്ടുണ്ടെന്നും ഈ യുവാവ് തന്നെ പലതവണ ഈ വേഗതയിൽ ഇതിലെ പോയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കോവിഡ് പരിശോധനയ്ക് ശേഷം ചെത്തിപ്പുഴ ആശുപത്രി മോർച്ചസ്‌റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.