വളാഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള വളാഞ്ചേരി ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ വീടുകൾ പൊളിക്കാൻ തുടങ്ങി. ഇപ്പോഴുള്ള ദേശീയപാത വികസിപ്പിച്ചാൽ ഒരുപാട് കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കാവുംപുറം പാടം വഴിയാണ് പുതിയ ബൈപാസ് വരുന്നത്.
വട്ടപ്പാറയിലെ ഇറക്കത്തിലുള്ള പള്ളിയുടെ അടുത്തുനിന്നു തുടങ്ങുന്ന പുതിയ ബൈപ്പാസ് ഓണിയിൽ പാലത്തിൽ വെച്ച് പഴയ ദേശീയപാതയുമായി കൂടി ചേരും. പ്രധാന ടൗൺ മേഖലയെ ഒഴിവാക്കി നാല് കിലോമീറ്ററുള്ള ബൈപ്പാസ് അധികവും മേൽപാലങ്ങളായാണ് നിർമ്മിക്കുന്നത്. ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന മേഖലകൾ അധികവും വയലുകളായതിനാൽ പൊളിച്ചുനീക്കേണ്ട വീടുകളുടെയും ഷോപ്പുകളുടെയും എണ്ണം വളരെ കുറവാണ്.
നഗരസഭയിലുള്ള 31ാം വാര്‍ഡിലെ ഏഴ് വീടുകളും 26ാം വാര്‍ഡിലെ നാല് വീടുകളും മുഴുവനായും പൊളിച്ചുനീക്കണം. സർക്കാർ അനുവദിച്ച നഷ്ടപരിഹാരതുക കിട്ടിയ വീട്ടുകാരാണ് വീട് പൊളിച്ചുമാറ്റല്‍ തുടങ്ങിയത്. ഇവരിൽ കുറച്ചു പേർ പുതിയ വീട് നിര്‍മിച്ച് അങ്ങോട്ട് താമസം മാറിയിട്ടുണ്ട്. ബാക്കി വീട്ടുക്കാർ വാടക വീടുകളിലും താമസമാക്കിയിട്ടുണ്ട്.
ഇതിനിടെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ലഭിച്ച തുക കുറഞ്ഞുപോയെന്ന് 31ാം വാര്‍ഡ് നഗരസഭ കൗണ്‍സിലര്‍ സദാനന്ദന് കോട്ടീരി ആരോപിച്ചിട്ടുണ്ട്.