ഓസ്ട്രേലിയ: കോവിഡ് വർധിച്ചു വരുന്നതിനെ തുടർന്ന് ലോക്ക്ഡൗൺ കൊണ്ടുവന്നതിനെതിരെ പ്രതിഷേധവുമായി ഓസ്‌ട്രേലിയയിലെ ജനങ്ങൾ. സിഡ്‌നിയിലാണ് സംഭവം. ആയിരകണക്കിന് ആളുകളാണ് നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. സിഡ്‌നിയിലെ ജനങ്ങളുടെ പ്രതിഷേധം സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തെ ഉയർത്തി പിടിച്ചുകൊണ്ടായിരുന്നു.
സംഭവത്തിൽ 57 പ്രതിഷേധകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിഡ്‌നിയിൽ കൂടാതെ ബ്രിസ്ബനിലും മെൽബണിലും പ്രതിഷേധങ്ങൾ നടന്നിരുന്നു. കോവിഡിന്റെ വകഭേദമായ ഡെൽറ്റ വളരെ വേഗത്തിലാണ് ഓസ്‌ട്രേലിയയിൽ പടർന്നുപിടിക്കുന്നത്. അതിനാലാണ് അവിടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതായി വന്നത്.
വാക്‌സിനേഷന്റെ കാര്യത്തിൽ ഒരുപാട് പിന്നിലോട്ടാണ് രാജ്യം. ഇത് വരെയും വെറും പതിനാലു ശതമാനത്തോളം ആളുകൾ മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുള്ളത്. കോവിഡ് വ്യാപനം കാരണം സിഡ്‌നി നഗരം നാലാഴ്ച്ചയായി അടച്ചിരിക്കുകയായിരുന്നു. ഇതുവരെയും കോവിഡ് വ്യാപനത്തിൽ കുറവ് സംഭവിച്ചിട്ടില്ല. റോഡുകൾ തടഞ്ഞുള്ള പ്രതിഷേധത്തിൽ പോലീസുകാർക്ക് നേരെ കുപ്പിയേറുമുണ്ടായിരുന്നു.