പാഴ്വസ്തുക്കളിൽ നിന്ന് മെഡലുകൾ; ഏറ്റവും വലിയ റീസൈക്ളിംഗിന് വേദിയായി ടോക്യോ

International News Sports

ടോക്യോ: കായികോത്സവത്തിനു പുറമെ ലോകത്തിലെ ഏറ്റവും വലിയ മാലിന്യ റീസൈക്ളിംഗ് പദ്ധതിക്ക് കൂടി വേദിയായി ടോക്കിയോ ഒളിമ്പിക്സ് മാറുന്നു. ഒളിമ്പിക്സിലെ വിജയികൾക്ക് നൽകേണ്ട അയ്യായിരത്തിലേറെ മെഡലുകൾ ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കൊണ്ട് നിർമ്മിച്ച് ലോകത്തിനു തന്നെ മാതൃക കാണിച്ചിരിക്കുകയാണ് ജപ്പാൻ.

ടോക്യോ 2020 എന്ന് പേരിട്ട ഈ പ്രൊജക്ടിൽ പഴയ മൊബൈല്‍ ഫോണ്‍ മുതല്‍ ഉപയോഗശൂന്യമായ ലാപ്ടോപ് വരെ മെഡലുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു പദ്ധതിക്കായി 2017 മുതൽ ഉപയോഗശൂന്യമായ ഉപകരണങ്ങൾ ശേഖരിക്കുന്നുണ്ടായിരുന്നെങ്കിലും 2018 ലാണ് ജപ്പാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 62.1 ലക്ഷത്തോളം ഉപകരണങ്ങളാണ് രാജ്യത്തെ പൗരന്മാര്‍ ഈ പദ്ധതിയിലേക്ക് ശേഖരിച്ചു നൽകിയത്.

ഈ പ്രൊജക്റ്റ് വഴി 30 കിലോ സ്വര്‍ണവും, 4,100 കിലോ വെള്ളിയും, 2,700 കിലോ വെങ്കലവും മെഡലുകള്‍ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മെഡലിന് ആവശ്യമായ സ്വര്‍ണത്തിന്റെ 94 ശതമാനവും വെള്ളിയുടെയും വെങ്കലത്തിന്‍റെയും 85 ശതമാനവും ഈ പാഴ്‌വസ്തുക്കൾ വഴി കിട്ടിയതാണ്. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സി പി യു, ജി പി യു എന്നീ ഭാഗങ്ങളിൽ നിന്ന് സ്വര്‍ണം കിട്ടും. ഒരു ടണ്‍ ഇ – വേസ്റ്റില്‍ നിന്നും 3000 ഗ്രാം സ്വര്‍ണ്ണം വരെ കിട്ടുമെന്നും പറയുന്നുണ്ട്.