അഹമ്മദാബാദ്: കൃത്രിമ ഗർഭധാരണത്തിനായി ബീജം എടുത്ത കോവിഡ് രോഗി മരിച്ചു. കുട്ടികൾ വേണമെന്ന ഭാര്യയുടെ ആഗ്രഹമായിരുന്നു ബീജം ശേഖരിക്കാനിടയായത്. കോടതിയുടെ നിർദേശപ്രകാരമായിരുന്നു ബീജം ശേഖരിച്ചത്. ഇത്തരമൊരു ആവശ്യം കാണിച്ച് കൊണ്ട് ഭാര്യ പരാതി നൽകിയിരുന്നു. അത് പരിഗണിച്ചായിരുന്നു ഹൈക്കോടതി ബീജം ശേഖരിക്കാൻ നിർദ്ദേശിച്ചിരുന്നത്.
ഭാവിയിൽ കൃത്രിമ ഗർഭധാരണത്തിന് വേണ്ടിയായിരുന്നു ഗുരുതരാവസ്ഥയിൽ ആയിരുന്നു കോവിഡ് രോഗിയുടെ ബീജം ശേഖരിച്ചത്. ബീജം ശേഖരിച്ചതിനു അടുത്ത ദിവസം വഡോദര സ്റ്റെർലിങ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 32 കാരനായ കോവിഡ് രോഗി മരിക്കുകയും ചെയ്തു. കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ ന്യുമോണിയ ബാധിക്കുകയും അവയവങ്ങൾ തകരാറിലായി വെന്റിലേറ്ററിൽ ആവുകയുമായിരുന്നു.
തന്റെ ഭർത്താവ് മരണത്തിലേക്ക് കടക്കുകയാണെന്ന് അറിഞ്ഞ യുവതി ഭർത്താവിൽ നിന്നും കൃത്രിമ ഗർഭധാരണത്തിനായി ബീജം ശേഖരിക്കണമെന്ന ആവശ്യം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാൽ ഇതിനു രോഗിയുടെ അനുവാദം വേണമെന്നും അബോധാവസ്ഥയിലായതിനാൽ അതിനു കഴില്ലെന്നും പറഞ്ഞു ആദ്യം ആശുപത്രി അധികൃതൽ യുവതിയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടർന്ന് ഹൈക്കോടതിയിൽ പരാതി നൽകുകയും കോടതിയുടെ അനുമതി പ്രകാരവുമാണ് ബീജം ശേഖരിച്ചത്.