രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഡിജിസിഎ

International News

രാജ്യാന്തര യാത്രാവിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഡിജിസിഎ. ജൂലൈ 31 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി 2020 ജൂണില്‍ ഇറക്കിയ സര്‍ക്കുലറാണ് വീണ്ടും ഭേദഗതി ചെയ്തത്. പ്രത്യേക വിമാന സര്‍വീസുകള്‍ക്കും കാര്‍ഗോ സര്‍വീസിനും തടസ്സം ഉണ്ടാവില്ലെന്നും ഡിജിസിഎ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക് നീട്ടിയിരിക്കുന്നത്. കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കൊവിഡ് ഒന്നാംതരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിലക്ക് നീട്ടുകയായിരുന്നു.

നിലവില്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും ഇതിന് തടസമുണ്ടാവില്ലെന്നും ഡിജിസിഎ അറിയിച്ചു. അമേരിക്ക, ബ്രിട്ടന്‍, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് തുടങ്ങി 27 രാജ്യങ്ങളുമായി സഹകരിച്ചാണ് ‘എയര്‍ ബബിള്‍’ എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നത്.