കോഴിക്കോട്: ഓൺലൈൻ ക്ലാസ്സുകളിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധര്‍ക്ക് ഇനി പണി കിട്ടും. ഇത്തരക്കാർക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനെതിരെ ചുമത്തുന്ന ‘പോക്സോ’ നിയമം അടക്കം ചുമത്തി കേസെടുക്കാനാണ് പോലീസ് തീരുമാനം.
സ്കൂൾ ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമേറിയതോടെയാണ് പോലീസ് പുതിയ തീരുമാനം എടുത്തത്. പതിനെട്ടു വയസ്സിനു താഴെയുള്ളവർക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് കുറ്റകരമാവുമ്പോൾ ഓണ്‍ലൈന്‍ ക്ലാസ്സിനിടയിൽ അശ്ലീലം പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.
കുട്ടികൾക്ക് അയക്കുന്ന ഓൺലൈൻ ക്ലാസ്സുകളുടെ ലിങ്ക് കൈമാറുന്നതും വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ ഇടുന്നതുമാണ് ഇത്തരം സാമൂഹ്യവിരുദ്ധർക്ക് സഹായമാവുന്നതെന്ന് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷനല്‍ സൂപ്രണ്ട് ഇ.എസ്. ബിജുമോന് അഭിപ്രായപ്പെട്ടു. ഓൺലൈൻ ക്ലാസ്സുകളിൽ നുഴഞ്ഞു കയറുന്നത് ഐ.ടി.നിയമ പ്രകാരം ഹാക്കിങായാണ് കണക്കാക്കുക. പക്ഷെ ക്ലാസുമുകളിൽ കയറി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയോ അശ്ലീല വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്‌താൽ അത് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണ്. അതുപോലെ അധ്യാപികമാർ എടുക്കുന്ന ക്ലാസുകളിൽ കയറിയാണ് ഇത്തരം കൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ സ്ത്രീകളെ അപമാനിക്കുന്നതിനെതിരായ വകുപ്പുകളും ചേർത്ത് കേസെടുക്കാനും കഴിയും.
ഇത്തരത്തിലുള്ള അറുപതിലധികം പരാതികൾ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ലഭിച്ചിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്ത എട്ടു കേസുകളിൽ അന്വേക്ഷണം നടക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം ആ ക്ലാസുകൾ മുടക്കി സ്കൂളധികൃതര്‍ പുതിയ ലിങ്ക് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം കുട്ടികളെ എളുപ്പം തിരിച്ചറിയാവുന്ന രീതികളും അധികൃതർ പിന്തുടരുന്നുണ്ട്. ക്ലാസുകൾ നടക്കുന്നത് വിദേശ നിര്‍മിത പ്ലാറ്റ്ഫോമുകളിൽ ആയതിനാൽ സര്‍ക്കാറിനും ഏജന്‍സികള്‍ക്കും സാങ്കേതിക സുരക്ഷയൊരുക്കാനും പരിമിതികളുണ്ട്.
ക്ലാസ്സിലെ ഓരോ കുട്ടിക്കും പ്രത്യേക ഐഡിയും പാസ്സ്‌വേർഡും നൽകുക, ക്ലാസ് ലിങ്ക് കൈമാറാതിരിക്കുക, സുരക്ഷിത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ശ്രമിക്കുക, ക്ലാസുകൾ തുടങ്ങുന്നതിനു മുൻപ് ഹാജർ എടുത്ത് പുറത്ത് നിന്നാരുമില്ലെന്ന് ഉറപ്പാക്കുക, ക്ലാസുകൾ റെക്കോർഡ് ചെയ്യുക, ആരെല്ലാം ക്ലാസ്സിൽ കയറുന്നു ഇറങ്ങുന്നു എന്ന് അധ്യാപകരോ ചുമതലപ്പെടുത്തുന്നവരോ നിരീക്ഷിക്കുക തുടങ്ങിയവയാണ് ഇത്തരം നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാൻ സ്കൂൾ അധികൃതർക്കും വിദ്യാർത്ഥികൾക്കും നൽകുന്ന മാർഗ നിർദേശം.